ഒഴിവാക്കാൻ പറ്റുമായിരുന്ന വേർപാട്, പരമാവധി ശ്രമിച്ചു: സുരേഷ് ഗോപി

Mail This Article
അന്തരിച്ച നടി സുബി സുരേഷിന് ആദരാഞ്ജലി അർപ്പിച്ച് നടൻ സുരേഷ് ഗോപി. ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും ഒരിക്കലും നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു ഉന്നത കലാകാരിയായിരുന്നു സുബി. സുബി സുരേഷിന്റെ വേർപാട് നമ്മെ ഓർമ്മിപ്പിക്കുന്നത് അവയവദാനത്തിലെ കള്ളത്തരങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം എന്നതിലേക്കാണെന്നുസുരേഷ് ഗോപി പറയുന്നു. ഒഴിവാക്കാൻ പറ്റുമായിരുന്നു ഒരു വേർപാടാണ് സുബിയുടേത്. ഒരാളുടെ ജീവൻ നിലനിർത്താനുള്ള അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള നൂലാമാലകൾ നമ്മുടെ നിയമത്തിലുണ്ടെന്നും സുബിയുടെ ജീവൻ നിലനിർത്താൻ കഠിന പരിശ്രമം നടത്തിയ ടിനി ടോം അടക്കമുള്ള വ്യക്തികൾക്ക് നന്ദി അറിയിക്കുന്നുവെന്നും സുരേഷ് ഗോപി പറയുന്നു.
‘‘സുബി സുരേഷിന് ആദരാഞ്ജലികൾ! ഈ വേർപാട് വേദനയാകാതിരിക്കാനും ഈ വേർപാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികൾക്കും നന്ദി അറിയിക്കുകയാണ്. അവർ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം. നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷേ നിയമത്തിന്റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിർത്തിയെടുത്തു ദീർഘകാലം അവർക്ക് അവരുടെ ജീവൻ നിലനിർത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായി.
ഇല്ലെങ്കിൽ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങൾ വളർന്നതാണ്. ഇതിനൊക്കെ നമുക്ക് നിയമത്തിൽ കുറച്ചുകൂടി കരുണ വരണമെങ്കിൽ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓർമകളിൽ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ.’’–സുരേഷ് ഗോപി പറഞ്ഞു.