മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേടെന്ന് വെളിപ്പെടുത്തല്‍
Mail This Article
മലപ്പുറം ∙ എആർ നഗർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നതായി മുൻ ജീവനക്കാർ. ആദായനികുതി വകുപ്പും ബാങ്കിൽ വീഴ്ച കണ്ടെത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നും തിരിമറി നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും മുൻ സെക്രട്ടറിയും ബാങ്ക് അഡ്മിനിസ്ട്രേറ്ററുമായ വി.കെ.ഹരികുമാർ പറഞ്ഞു.
ഒട്ടേറെ വ്യാജ മേൽവിലാസങ്ങളിൽ അക്കൗണ്ട് ആരംഭിച്ച് കോടികൾ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് മുൻ കുന്നുംപുറം ബ്രാഞ്ച് മാനേജരായിരുന്ന കെ.പ്രസാദ് പറയുന്നത്. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് നടക്കുന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രസാദ് വ്യക്തമാക്കുന്നു. സ്വർണപണയത്തിന്റെ പേരിൽ തിരിമറികൾ നടത്തിയതും അന്നത്തെ സെക്രട്ടറിയുടെ അറിവോടെയായിരുന്നുവെന്നാണ് പ്രസാദിന്റെ ആരോപണം.
തിരിമറികൾ പുറത്തായതോടെ 3 ജീവനക്കാർക്ക് ജോലി നഷ്ടമായി. ക്രമക്കേട് നടത്തിയതിന്റെ പേരിലാണ് ജീവനക്കാരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടി സ്വീകരിച്ചതെന്നും സാമ്പത്തിക തിരിമറിയുമായി തനിക്ക് ബന്ധമില്ലെന്നുമുള്ള വാദമുഖമാണ് വി.കെ.ഹരികുമാർ മുന്നോട്ടു വയ്ക്കുന്നത്. കെവൈസി മാനദണ്ഡങ്ങൾ പാലിക്കാത്ത എആർ നഗർ സർവീസ് സഹകരണബാങ്കിലെ ഒട്ടേറെ അക്കൗണ്ടുകൾ യഥാർഥ രേഖകൾ ഹാജരാക്കുന്നതു വരെ ആദായനികുതി മരവിപ്പിച്ചു.
English Summary: Malappuram AR Nagar cooperative bank scam