എകെജി അയച്ച കത്ത് നിധി പോലെ സൂക്ഷിച്ച ഉണ്ണികൃഷ്ണന്‍ നമ്പൂതിരി: ഇ പി ജയരാജൻ ഒാർമിക്കുന്നു
Mail This Article
അന്തരിച്ച മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ അനുസ്മരിച്ച് മന്ത്രി ഇ.പി ജയരാജൻ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കറകളഞ്ഞ കമ്യൂണിസ്റ്റായിരുന്നെന്നും എ.കെ.ജി അയച്ച കത്ത് നിധി പോലെ സൂക്ഷിച്ചയാളാണ് അദ്ദേഹമെന്നും ജയരാജൻ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് ജയരാജൻ പങ്കു വച്ച കുറിപ്പ് ഇപ്രകാരമാണ്
നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗവാര്‍ത്ത വലിയ വേദനയുണ്ടാക്കുന്നതാണ്. ഏറെ നാളായി വളരെ നല്ല അടുപ്പമാണ് അദ്ദേഹവുമായും കുടുംബവുമായും ഉണ്ടായിരുന്നത്. സഹോദരതുല്യമായ സ്നേഹമാണ് പരസ്പരം വച്ചുപുലര്‍ത്തിയത്. അവസരം കിട്ടുമ്പോഴെല്ലാം നേരിട്ട് കാണാറുണ്ടായിരുന്നു. അടുത്തിടെയും ഫോണില്‍ സംസാരിച്ച് കുശലാന്വേഷണങ്ങള്‍ നടത്തുകയും പരസ്പരം സ്‌നേഹം പങ്കുവെക്കുകയും ചെയ്തിരുന്നു.
സിനിമയിലെ മുത്തച്ഛനായി കേരളം അറിഞ്ഞ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കറകളഞ്ഞ കമ്യൂണിസ്റ്റാണ്. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന പുല്ലേരി വാധ്യാരില്ലം കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിത്താവളമായിരുന്നു. എ.കെ.ജി അയച്ച കത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിധിപോലെ സൂക്ഷിച്ചുവെച്ചു. പാര്‍ട്ടി പ്രവര്‍ത്തകരോട് എന്നും വലിയ സ്‌നേഹമായിരുന്നു.
76-ാം വയസില്‍ ജയരാജിന്റെ ദേശാടനത്തില്‍ മുത്തച്ഛനായി വേഷമിട്ട ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സിനിമകളില്‍ മലയാളികളുടെ മുത്തച്ഛന്റെ പ്രതിരൂപമായി. മലയാളികളുടെ മനസ്സില്‍ ആ മുഖം മായാതെ നില്‍ക്കും. സാംസ്‌കാരിക സാമൂഹ്യ മേഖലയ്ക്കാകെ കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികൾ.