ADVERTISEMENT

ന്യൂഡൽഹി∙ പ്രമുഖ മനുഷ്യാവകാശപ്രവർത്തകൻ സ്വാമി അഗ്നിവേശ്(80) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആശുപത്രിയിലാണ് അന്ത്യം. സാമൂഹികപ്രവർത്തകൻ, ആര്യസമാജം പണ്ഡിതൻ എന്നീ നിലകളിലും പ്രശസ്തനാണ്.

1939 സെപ്റ്റംബർ 21ന് ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് അഗ്നിവേശിന്റെ ജനനം. 13ാം വയസ്സിൽ പിതാവ് മരിച്ചതോടെ മുത്തച്ഛന്റെ സംരക്ഷണയിലായി. നിയമം, കൊമേഴ്സ് എന്നിവയിൽ ബിരുദം സ്വന്തമാക്കിയ അദ്ദേഹം കൊൽക്കത്ത സെന്റ് സേവ്യേഴ്സ് കോളജിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന സവ്യസാചി മുഖർജിയുടെ ജൂനിയറായി അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ട അദ്ദേഹം 1970ൽ സന്യാസം സ്വീകരിച്ചു.

ആര്യസമാജത്തിൽ ചേർന്ന സ്വാമി അഗ്നിവേശ് 1970ൽ ആര്യസഭ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. 1977ൽ ഹരിയാന നിയമസഭയിലേക്ക് മൽസരിച്ചു ജയിച്ച് വിദ്യാഭ്യാസ മന്ത്രിയായി. ഈ കാലയളവിലാണ് ഡൽഹിയിലും മറ്റും നിലനിൽക്കുന്ന അടിമവേലയ്ക്കെതിരെ ബോണ്ടഡ് ലേബർ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടന രൂപവൽക്കരിച്ച് സാമൂഹിക പ്രവർത്തനത്തിലേക്ക് എത്തുന്നത്. റൈറ്റ് ലൈവ്‌ലിഹുഡ് ഉൾപ്പെടെ ഒട്ടേറേ ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

പൂരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് അദ്ദേഹം സ്വീകരിച്ച നിലപാട് എതിർപ്പ് സൃഷ്ടിച്ചിരുന്നു. 2008ൽ സ്വാമി അഗ്നിവേശിന്റെ നിലപാടുകളോട് വിയോജിപ്പ് പുലർത്തിയ ആര്യസമാജ് അദ്ദേഹത്തെ പുറത്താക്കി. എങ്കിലും സന്യാസ ജീവിതം ഉപേക്ഷിക്കാൻ അദ്ദേഹം തയാറായില്ല. 2011ൽ ഡൽഹിയിൽ നടന്ന അഴിമതി വിരുദ്ധ സമരത്തിൽ സജീവമായി പങ്കെടുത്തെങ്കിലും പിന്നീട് അഭിപ്രായവ്യത്യാസം കാരണം വിട്ടുനിന്നു. പെൺശിശു ഭ്രൂണഹത്യക്ക് എതിരായ പ്രചാരണവുമായി രാജ്യം മുഴുവൻ സഞ്ചരിച്ചു.

സ്വാമി അഗ്നിവേശിന്‍റെ നിര്യാണത്തിൽ വിവിധ നേതാക്കൾ അനുശോചിച്ചു

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍: കേരള നിയമസഭയുടെ വജ്രജൂബിലിയോടനബന്ധിച്ചു സംഘടിപ്പിച്ച 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിടയുടെ ഭാഗമായ സ്റ്റുഡന്‍റ്സ് പാര്‍ലമെന്‍റില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സ്വാമി അഗ്നിവേശുമായി കൂടുതല്‍ പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. സ്വാമി അഗ്നിവേശിന്‍റെ നിര്യാണം രാജ്യത്തിന്റെ മതേതര പ്രവർത്തകർക്ക് തീരാനഷ്ടമാണ്.

മന്ത്രി എ. കെ. ബാലൻ: സ്വാമി അഗ്നിവേശിന്റെ നിര്യാണത്തിൽ അഗാധമായി ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ ശക്തികൾക്ക് വലിയൊരു നഷ്ടമാണ്. സ്വന്തം ജീവൻ പോലും പണയംവച്ചാണ് അദ്ദേഹം ഇന്ത്യയിലെ വർഗീയ ശക്തികൾക്കെതിരെ പോരാടിയത്. നിരവധി തവണ വർഗീയവാദികളുടെ ആക്രമണത്തിന് ഇരയായെങ്കിലും തെല്ലും തല കുനിക്കാതെ വർഗീയതക്കെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പോരാടി. ഇന്ത്യയുടെ ശരിയായ പാരമ്പര്യങ്ങളെയാണ് അദ്ദേഹം എക്കാലവും ഉയർത്തിപ്പിടിച്ചത്. കേരളത്തോടും ഇവിടത്തെ സാമൂഹ്യ അന്തരീഷത്തോടും എന്നും അടുപ്പമുണ്ടായിരുന്ന അദ്ദേഹം നിരവധി തവണ കേരളത്തിൽ വരികയും ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടങ്ങളിൽ പങ്കുചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

ramesh-chennithala-swami-agnivesh
രമേശ് ചെന്നിത്തലയും സ്വാമി അഗ്നിവേശും തിരുവനന്തപുരത്തെ  പരിപാടിയില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല: വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വ്യക്തിത്വമായിരുന്നു സ്വാമി അഗ്നിവേശ്.   അദ്ദേഹവുമായി വര്‍ഷങ്ങള്‍ നീണ്ട സുഹൃദ്ബന്ധമാണുണ്ടായിരുന്നത്.  ബഹുസ്വരതയും,  മതേതരത്വവുമാണ്  നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറയെന്നും അവ നിലനിന്നാല്‍  മാത്രമേ ഇന്ത്യ നിലനില്‍ക്കുകയുള്ളുവെന്നും വിശ്വസിക്കുകയും അതിനായി വിട്ടു  വീഴ്ചയില്ലാതെ പോരാടുകയും ചെയ്ത  മഹദ് വ്യക്തിത്വമായിരുന്നു സ്വാമി അഗ്നിവേശ്.  മോദി സര്‍ക്കാരിന്റെ വിവാദമായ പൗരത്വ ബില്ലിനെതിരെ രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍  സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ക്ഷണം സ്വീകരിക്കുകയും പങ്കെടുക്കാന്‍  തിരുവനന്തപുരത്തെത്തുകയും ചെയ്തത് താനോര്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.   അദ്ദേഹം കേരളത്തില്‍ പങ്കെടുത്ത അവസാനത്തെ ചടങ്ങും അതായിരുന്നു.  സ്വാമി അഗ്നിവേശിന്റെ നിര്യാണത്തോടെ ഇന്ത്യന്‍ മതേതര പ്രസ്ഥാനങ്ങള്‍ക്ക്   ഒരു മുന്നണി  പോരാളിയെ ആണ് നഷ്ടപ്പെട്ടിരിക്കുന്നത്.

English Summary :Social Activist Swami Agnivesh Dies At A Hospital In Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com